2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

കന്യാകുമാരിയില്‍ മരിക്കുന്ന മലയാളം

Buzz It
ഒരു പക്ഷെ കന്യാകുമാരി ജില്ലയിലെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന അവസാന തലമുറ ഞങ്ങളുടേത് ആയിരിക്കും. അതെ, കന്യാകുമാരിയില്‍ മലയാളം  മരിക്കുകയാണ്.ജനാധിപത്യ രാഷ്ട്രത്തില്‍ സ്വന്തം ഭാഷ പഠിക്കാനുള്ള ഒരു സമൂഹത്തിന്റെ അവകാശം പരസ്യമായി ഹനിക്കപ്പെടുകയാണ്. തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന ഈ മണ്ണില്‍ മലയാള ഭാഷയോട് കാണിക്കുന്ന അവജ്ഞ ക്കെതിരെ  ഒരു സാംസ്‌കാരിക നായകന്മാരും ഇതുവരെ ശബ്ദമുയര്‍ത്തി കണ്ടിട്ടില്ല. സാംസ്‌കാരിക കേരളം കന്യാകുമാരി മലയാളികളെ അവഗണിക്കുകയാണ്. 

മലയാളികള്‍ തിങ്ങി വസിക്കുന്ന കൊല്ലങ്കോട്, പത്മനാഭപുരം, വൈക്കല്ലൂര്‍, കുലശേഖരം, തിരുവട്ടാര്‍, തൃപ്പരപ്പ്, കുഴിത്തുറ, അരുമന... അങ്ങനെ ധാരാളം സ്ഥലങ്ങളുണ്ട് കന്യാകുമാരിയില്‍. എന്നാല്‍ ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും ഇന്ന് മലയാളം ലിപി അന്യമാണ്. തമിഴ്‌ നിര്‍ബന്ധിത പഠനം നിലവില്‍ വന്നതോടെ മലയാളത്തില്‍ പഠിക്കുവാനുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വിദ്യാലയങ്ങളില്‍ ഗണ്യമായി കുറഞ്ഞു. മാത്രമല്ല മിക്ക വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കാന്‍ അധ്യാപകര്‍ പോലുമില്ല. ഇതിനെല്ലാമുപരി കന്യാകുമാരി ജില്ലയിലെ ഒരു സ്ഥപങ്ങളിലും മലയാളത്തില്‍ എഴുതിയ ബോര്‍ഡ്‌ മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല. പാലക്കാട്‌ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥപങ്ങളിലും മലയാളത്തിലും തമിഴിലും വ്യക്തമായ ബോര്‍ഡുകള്‍ ഉണ്ടെന്നാണ് എന്റെ അറിവ്‌. മലയാളം പഠിച്ചതിന്റെ പേരില്‍ ഇത്തരം അനവധി ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സര്‍ക്കാര്‍ ജോലിക്ക് തമിഴ്നാട്ടില്‍  തമിഴ് പഠനം നിര്‍ബന്ധമാണ്. കേരള പബ്ലിക് സര്‍വീസ്‌ കമീഷന്‍ തമിഴ്‌,കന്നഡ ഭാഷകളില്‍ പരീക്ഷകള്‍ നടത്തുന്നുണ്ട് എന്നത് ഓര്‍ക്കുക.

തിരുവിതാം  കൂറിന്റെ ചരിത്രമുറങ്ങുന്ന നിരവധി സ്ഥലങ്ങളുണ്ട് കന്യാകുമാരി ജില്ലയില്‍ പത്മനാഭപുരം കൊട്ടാരം, തലക്കുളത്തെ വേലുത്തമ്പി ദളവ യുടെ തറവാട്, നാഗര്‍കോവില്‍ കൊട്ടാരം, കേരളത്തിലെ തനത് ആചാരങ്ങള പിന്തുടരുന്ന നിരവധി ക്ഷേത്രങ്ങള്‍ .......അങ്ങനെ ധാരാളമുണ്ട്.
 പത്മനാഭപുരം  കൊട്ടാരം വിക്കി പീഡിയ ലേഖനം




ഒരു കാലത്ത്, പ്രശസ്തരായ എഴുത്തുകാരെയും ,സംഗീതജ്ഞന്മാരെയും  മറ്റു പ്രതിഭകളെയും മലയാളത്തിനു സംഭാവന ചെയ്ത മണ്ണാണിത്. ആദ്യ കാല ഗാന രചയിതാവ്‌ തിരുനായക്കുരുച്ചി മാധവന്‍ നായര്‍(ആത്മ വിദ്യാലയമേ...പഞ്ച വര്‍ണ്ണ തത്ത പോലെ ) ,അഭിനേതാവും സംവിധായകനുമായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍,സംഗീത സംവിധായകന്‍ ബ്രദര്‍ ലക്ഷ്മണ്‍(ആത്മ വിദ്യാലയമേ...), എസ്.രമേശന്‍ നായര്‍.... അങ്ങനെ പോകുന്ന ആ താര നിര.

കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കന്യാകുമാരി മലയാള സമാജം കൊല്ലങ്കോട് വിശ്വന്റെ നേതൃത്വത്തില്‍ കുഴിത്തുറ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്നു. എന്നാല്‍ അതിന്റെ പ്രവര്‍ത്തനം എല്ലാ മലയാളികളിലും എത്തിക്കുന്നതിലും,മലയാളികള്‍ക്കിടയില്‍ ഭാഷ സ്നേഹം വര്‍ദ്ധിപ്പിക്കുന്നതിലും  ഈ സമാജത്തിന്  വിജയിക്കാനായില്ല എന്ന് ഖേദത്തോടെ പറയേണ്ടി വരുന്നു. ഇന്ന് ഈ സമാജം ഏറെക്കുറെ പ്രവര്‍ത്തന രഹിതമാണ്. തമിഴ്‌ നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കന്യാകുമാരിയിലെ മലയാളികള്‍ക്ക് ഒരിക്കലും നീതി ലഭിക്കുകയില്ല. കേരള സര്‍ക്കാരും, സാംസ്‌കാരിക നായകന്മാരും,ഭാഷ സ്നേഹികളും സഹായിച്ചാല്‍ മാത്രമേ കേരളത്തില്‍ നിന്നും സംസ്ഥാന വിഭജനത്തിലൂടെ അടര്‍ത്തി മാറ്റപ്പെട്ട ഒരു കൂട്ടം മലയാളികള്‍ക്കിടയില്‍ മലയാളം മരിക്കതിരിക്കുകയുള്ളൂ. കന്യാകുമാരി മലയാള സമാജത്തിന്റെ പ്രവര്‍ത്തനത്തിന് കേരളത്തിലെ സാംസ്‌കാരിക നായകര്‍ ഇനിയെങ്കിലും  സഹായകകരമായ നിലപാട്‌ കൈക്കൊള്ളണം. അല്ലെങ്കില്‍ കന്യകുമാരില്‍ 'മലയാളത്തിനു ഒരു ചരമ ഗീതം' എഴുതാം.

ഫെസ്ബുകിലെ കന്യാകുമാരി മലയാളികളുടെ കൂട്ടായ്മ